ഉത്സവ സീസണിൽ ആനയുടമകൾക്ക് വനംവകുപ്പിന്റെ കടുത്ത പ്രഹരം. 36 ആനകളെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കുന്നത് വനംവകുപ്പ് വിലക്കി. വനംവകുപ്പിന്റെ പരിശോധനകളോട് സഹകരിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ ആനകൾക്കുൾപ്പെെടയാണ് വിലക്ക്. നിർദേശം അതത് ജില്ല അസി. ഫോറസ്റ്റ് കൺസർവേറ്റർമാർക്കും ആനയുടമകൾക്കും വനംവകുപ്പ് കൈമാറി.
നാട്ടാനകളുടെ പൂർണ വിവരങ്ങൾ ഡിസംബർ 31നകം സമർപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടർന്ന് കഴിഞ്ഞ 22നാണ് ഏകദിന നാട്ടാനകളുടെ പരിശോധനക്ക് വനംവകുപ്പ് തീരുമാനിച്ചത്. എന്നാൽ ആനയുടമകളുടെ സമ്മർദത്തിൽ ഇത് 29ലേക്ക് മാറ്റി. ഇതിനിടെ ആനകളിൽ നിന്നും ശേഖരിക്കുന്ന രക്തപരിശോധന ഫലം ഉടൻ കൈപ്പറ്റണമെന്ന് നിർദേശിച്ച് കഴിഞ്ഞയാഴ്ച ഉടമകൾക്ക് വനംവകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനോട് സഹകരിക്കാത്തവരുടെ ആനകൾക്കാണ് വിലക്കേർപ്പെടുത്തിയത്.
തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള ആനകൾക്കാണ് വിലക്ക്.അതേസമയം, വനംവകുപ്പിന്റെ പരിശോധനകൾ ഏകപക്ഷീയമാണെന്നും ചില സ്വകാര്യ എൻ.ജി.ഒകൾക്ക് വേണ്ടിയാണ് ആനകളുടെ പരിശോധനയെന്നുമായിരുന്നു ആനയുടമകളുടെ ആരോപണം.
എന്നാൽ ആനകളെ സംബന്ധിച്ച് സംസ്ഥാന വനംവകുപ്പിന്റെ കൈവശമുള്ള രേഖകൾ പലതും അവ്യക്തവും തെറ്റായതുമാണെന്നും, നേരത്തെ ചിപ്പ് ഘടിപ്പിച്ചതിലുൾപ്പെടെ അവ്യക്തതകളുണ്ടെന്നും പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും വനംവകുപ്പ് പറയുന്നു.
(ANWESHANAM)