അയോധ്യ: സംഘർഷസാധ്യത നിലനിൽക്കുന്ന അയോധ്യയിലും ഫൈസാബാദിലും നിരോധനാജ്ഞ ലംഘിച്ച് വി.എച്ച്.പിയുടെ റോഡ് ഷോ. രാമക്ഷ്രേതം നിർമിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച സംഘ്പരിവാറിന്റെ ധരംസഭ നടക്കാനിരിക്കെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച നടത്തിയ റോഡ് ഷോയിൽ പെങ്കടുത്ത ബജ്റംഗ്ദൾ പ്രവർത്തകർ രാമക്ഷേത്രം നിർമിക്കുമെന്ന് മുദ്രാവാക്യം മുഴക്കി. രാമജന്മ ഭൂമിയിൽ യുദ്ധത്തിനാണ് പോകുന്നതെന്ന് വി.എച്ച്.പി നേതാവ് ബോലേന്ദ്ര സിങ് പറഞ്ഞു.
രണ്ടു നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തർക്കസ്ഥലത്ത് തൽസ്ഥിതി നിലനിർത്തണമെന്നുമാണ് തങ്ങൾക്ക് ലഭിച്ച നിർദേശമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കും. ദർശനത്തിന് എത്തുന്നവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് ഫൈസാബാദ് ഡിവിഷനൽ കമീഷണർ മനോജ് മിശ്ര പറഞ്ഞു.
അതേസമയം, ബാബരി മസ്ജിദ് തകർത്ത സമയത്ത് നടന്നതുപോലുള്ള കലാപം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് അയോധ്യയിലെ വ്യാപാരികൾ. അതുകൊണ്ടുതന്നെ സംഘ്പരിവാറിെൻറ സമ്മേളനം ബഹിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം.
(ANWESHANAM)