X Close
X
+91-9846067672

നിപ: യു.എന്‍ സംഘത്തെ അയക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷവർധൻ


ന്യൂഡല്‍ഹി: നിപയെക്കുറിച്ച് പഠിക്കാൻ ഐക്യരാഷ്ട്രസഭാ വിദഗ്ധ സംഘത്തെ അയക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ ഉറപ്പു നൽകിയതായി കേരളത്തിലെ കോൺഗ്രസ്‌ എം.പിമാർ.ഇക്കാര്യം ആവശ്യപ്പെട്ട് എം പി മാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, ബെന്നി ബെഹനാൻ എന്നിവർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു.

പരിശോധന കിറ്റുകൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കണമെന്നും നിപ നിയന്ത്രണ ലബോറട്ടറി കേരളത്തിൽ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈബി ഈഡൻ, രമ്യ ഹരിദാസ് എന്നീ എംപി മാരാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടികാഴ്ച നടത്തിയത്.

അതേസമയം എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ കേരളത്തിലെത്തിക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. 

നമ്പര്‍: 011-23978046
 
ഇത് വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്. ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനും കേരള സര്‍ക്കാരിനും ഉള്ളത്. കേരളം ആവശ്യപ്പെടുന്ന എന്ത് സഹായവും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി കേന്ദ്ര ആരോഗ്യമന്ത്രി ആശയ വിനിമയം നടത്തുന്നുണ്ട്. കേന്ദ്രത്തിലെ ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചു സ്ഥിതി വിലയിരുത്തുന്നുണ്ട്.

മെയ് 30 നാണ് 23കാരനായ യുവാവ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയത്. ഒരാഴ്ച നീണ്ട പനി, സംസാരിക്കുമ്പോൾ നാവ് കുഴയൽ, ശരീരത്തിന്റെ ബാലൻസ് കുറയൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് എംആർഐ സ്‌കാൻ അടക്കമുള്ള സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കി. എൻഎബിഎൽ അംഗീകൃത ലാബിൽ നടത്തിയ പരിശോധനാഫലങ്ങൾ രോഗിക്ക് നിപ വൈറൽ എൻസഫലൈറ്റിസ് ആകാമെന്ന സൂചന നൽകി. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിക്കുകയും രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റുകയുമായിരുന്നു.

ഇതിന് പിന്നാലെ യുവാവിന്റെ ക്ലിനിക്കൽ സാമ്പിളുകൾ വിദഗ്ധ പരിശോധനകൾക്കായി മൂന്ന് സർക്കാർ അംഗീകൃത ലാബുകളിലേക്കും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കുകയും ചെയ്തു. തുടർന്ന് യുവാവിന് നിപയാണെന്ന് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, പനി ബാധിച്ച കാലയളവിൽ രോഗിയുമായി ഇടപഴകിയ 311 പേർ നീരിക്ഷണത്തിലാണ്. ഇവരോട് വീട്ടിൽ തന്നെ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.